കോട്ടയം: നാട്ടുകാരുടെ സമയോചിത ഇടപെടലിൽ അന്യസംസ്ഥാനക്കാരൻ അടക്കം രണ്ടുപേരെ മൂന്നു കിലോയിലധികം കഞ്ചാവുമായി പിടികൂടി.
കുറിച്ചി പഞ്ചായത്ത് മലകുന്നം ഭാഗത്തുള്ള ചാമക്കുളം റെയിൽവേ ഗേറ്റിന് സമീപം ഏതോ ട്രെയിനിൽനിന്നു വലിച്ചെറിഞ്ഞ നിലയിൽ സംശയാസ്പദമായ ഒരു ബാഗ് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ ചിങ്ങവനം പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ അംഗങ്ങളും ചേർന്നു നടത്തിയ പരിശോധനയിൽ ഒഡീഷയിൽനിന്നു കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിലെ പ്രധാനി ഒഡീഷ നോയഗഡ സ്വദേശി ദശരഥ് ബഹ്റ (46), നാട്ടിലെ കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാനിയായ ചങ്ങനാശേരി നാലുകോടി ഭാഗത്ത് ചപ്പാട്ട് പറമ്പിൽ സി.എം. പ്രണവ് (21) എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികളുടെ പക്കൽനിന്നും മൂന്നു കിലോയിൽ അധികം കഞ്ചാവ് പിടിച്ചെടുത്തു. കുറിച്ചി പഞ്ചായത്ത് പതിനാലാം വാർഡ് മെംബർ ആര്യയുടെ നേതൃത്വത്തിൽ നാട്ടുകാർ പോലീസിനൊപ്പം ഒത്തുകൂടി നടത്തിയ തെരച്ചിലിലാണ് റെയിൽവേ ട്രാക്കിന് സമീപം ഒളിച്ചിരിക്കുന്ന നിലയിൽ ദശരഥ് ബഹ്റയെ പിടികൂടിയത്.